2009, ജൂൺ 11, വ്യാഴാഴ്‌ച

പഴയ ലിപി

അവന്‍ ഗ്രാമത്തില്‍ നിന്ന്‌ പലഹാരങ്ങളും പരിഭവങ്ങളുമായി എന്നെ കാണാന്‍ വന്നു. രാത്രി....പതയുന്ന ബിയറിന്‌ ഇരുവശത്തുമിരുന്ന്‌ ടൈ അയച്ചിട്ടുകൊണ്ട്‌ ഒരുപാട്‌ നാളുകള്‍ക്ക്‌ ശേഷം ഞാന്‍ അവനോട്‌ സത്യം പറയുകയാണ്‌...
വാക്കുകളുടെ ചപ്പുകൂന ഉഴുതുമറിച്ച്‌ മൂര്‍ച്ചയുള്ള ചില്ലക്ഷരങ്ങള്‍ ഒഴിവാക്കി സ്‌പോഞ്ചുപോലുള്ള വാക്കുകള്‍കൊണ്ട്‌ വേണം പറയാന്‍....
ഐ സി യൂവിലെ മോനിട്ടറില്‍ തെളിയുന്ന കുത്തിവരപോലുള്ള രോഗിയുടെ ഹൃദയഭാഷ നിനക്ക്‌ മനസ്സിലാകുമോ...?!
തൊണ്ടിപ്പഴം പോലുള്ള സൂര്യനേയും കറുത്ത ന പോലുള്ള പക്ഷികളേയും വരച്ചും മായ്‌ച്ചും പിഞ്ഞിപ്പോയ ചക്രവാളവും നമ്മള്‍ പുതച്ചുറങ്ങിയ നക്ഷത്രപ്പൊട്ടുകളുള്ള ആകാശവും പാറക്കുമുകളില്‍ ഇന്നുമുണ്ടാവും....പക്ഷെ നമ്മള്‍ ഇല്ലല്ലോ.....!
കളിവാക്കുകള്‍ കപ്പല്‍കയറിയത്‌ നീ കണ്ടില്ലേ....!?
ബോറന്‍ യാത്രകളില്‍ കൈമോശം വന്ന നമ്മുടെ പഴയ ഭാഷ മറവിയുടെ ചേറില്‍ പുതഞ്ഞുപോയി....നിന്റെ നിശ്വാസങ്ങളും പരിഭവങ്ങളും അവയെ തിരയുന്ന പാതാളക്കരണ്ടികളാണെങ്കിലും വെറുതെയാണ്‌.....നമ്മള്‍ ആ ഭാഷ മറന്നുപോയി....
നമ്മള്‍ വച്ച കാലടികളെ പിന്നില്‍ നമ്മുടെ ഇരുണ്ട നിഴല്‍ മായ്‌ക്കുന്നുണ്ട്‌......നീ തിരികെ പോകുമ്പോള്‍ ഈ നഗരത്തിലേക്കുള്ള വഴി മറവിയുടെ കൊക്കയില്‍ എറിയുക.....കൂടെയാപഴയ ചിത്രവും......അത്‌ ഞാനല്ല...!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ