2009, ജൂൺ 11, വ്യാഴാഴ്‌ച

പഴയ ലിപി

അവന്‍ ഗ്രാമത്തില്‍ നിന്ന്‌ പലഹാരങ്ങളും പരിഭവങ്ങളുമായി എന്നെ കാണാന്‍ വന്നു. രാത്രി....പതയുന്ന ബിയറിന്‌ ഇരുവശത്തുമിരുന്ന്‌ ടൈ അയച്ചിട്ടുകൊണ്ട്‌ ഒരുപാട്‌ നാളുകള്‍ക്ക്‌ ശേഷം ഞാന്‍ അവനോട്‌ സത്യം പറയുകയാണ്‌...
വാക്കുകളുടെ ചപ്പുകൂന ഉഴുതുമറിച്ച്‌ മൂര്‍ച്ചയുള്ള ചില്ലക്ഷരങ്ങള്‍ ഒഴിവാക്കി സ്‌പോഞ്ചുപോലുള്ള വാക്കുകള്‍കൊണ്ട്‌ വേണം പറയാന്‍....
ഐ സി യൂവിലെ മോനിട്ടറില്‍ തെളിയുന്ന കുത്തിവരപോലുള്ള രോഗിയുടെ ഹൃദയഭാഷ നിനക്ക്‌ മനസ്സിലാകുമോ...?!
തൊണ്ടിപ്പഴം പോലുള്ള സൂര്യനേയും കറുത്ത ന പോലുള്ള പക്ഷികളേയും വരച്ചും മായ്‌ച്ചും പിഞ്ഞിപ്പോയ ചക്രവാളവും നമ്മള്‍ പുതച്ചുറങ്ങിയ നക്ഷത്രപ്പൊട്ടുകളുള്ള ആകാശവും പാറക്കുമുകളില്‍ ഇന്നുമുണ്ടാവും....പക്ഷെ നമ്മള്‍ ഇല്ലല്ലോ.....!
കളിവാക്കുകള്‍ കപ്പല്‍കയറിയത്‌ നീ കണ്ടില്ലേ....!?
ബോറന്‍ യാത്രകളില്‍ കൈമോശം വന്ന നമ്മുടെ പഴയ ഭാഷ മറവിയുടെ ചേറില്‍ പുതഞ്ഞുപോയി....നിന്റെ നിശ്വാസങ്ങളും പരിഭവങ്ങളും അവയെ തിരയുന്ന പാതാളക്കരണ്ടികളാണെങ്കിലും വെറുതെയാണ്‌.....നമ്മള്‍ ആ ഭാഷ മറന്നുപോയി....
നമ്മള്‍ വച്ച കാലടികളെ പിന്നില്‍ നമ്മുടെ ഇരുണ്ട നിഴല്‍ മായ്‌ക്കുന്നുണ്ട്‌......നീ തിരികെ പോകുമ്പോള്‍ ഈ നഗരത്തിലേക്കുള്ള വഴി മറവിയുടെ കൊക്കയില്‍ എറിയുക.....കൂടെയാപഴയ ചിത്രവും......അത്‌ ഞാനല്ല...!!

2009, ജൂൺ 6, ശനിയാഴ്‌ച

രാത്രിവണ്ടി Raathrivandi

ടൗണില്‍നിന്നുള്ള അവസാനത്തെ വണ്ടിയായിരുന്നു അത്‌. രാത്രി ഒമ്പതരക്ക്‌ അത്‌ പട്ടണത്തില്‍ നിന്നും പോരും. ലാസ്റ്റ്‌ വണ്ടിയായിരുന്നതുകൊണ്ട്‌ എന്നും നല്ല തിരക്കായിരിക്കും. പ്രൈവറ്റ്‌ കമ്പനികളില്‍ ജോലി ചെയ്യുന്നവരും ചുമട്ടുകാരും സിനിമക്ക്‌ പോകുന്ന വേശ്യകളും ആ വണ്ടിക്കാണ്‌ തിരിച്ച്‌ പോരുന്നത്‌...
കാലുകുത്താന്‍ ഇടമില്ലാതെ കമ്പിയില്‍ തൂങ്ങി നിന്നു. പോക്കറ്റടി നിത്യ സംഭവമായിരുന്നതുകൊണ്ട്‌ ഒരു കൈകൊണ്ട്‌ പോക്കറ്റില്‍ പിടിക്കണം...ഒരു കൈകൊണ്ടുവേണം തൂങ്ങി നില്‍ക്കാന്‍..!
ഏതാനും ദിവസം മുന്‍പ്‌ ബസ്സില്‍ വച്ച്‌ ഒരാളുടെ പോക്കറ്റടിച്ചുപോയി. അപരിചിതനായ ആ മനുഷ്യന്റെ ബസ്സ്‌ ചാര്‍ജ്ജ്‌ ഞാന്‍ കൊടുത്തില്ലായിരുന്നു എങ്കില്‍ അയാളെ കണ്ടക്‌ടര്‍ ഇറക്കി വിട്ടേനെ..കഴിഞ്ഞ ദിവസം ആ മനുഷ്യനെ ഞാന്‍ കണ്ടു. അയാള്‍ എന്നെയും കണ്ടു. ഒരു സണ്‍ ഗ്ലാസ്സും വച്ച്‌ ഗൗരവത്തില്‍ ഇരിക്കുകയാണ്‌. പരിചയഭാവത്തില്‍ ഒരു ചിരിയൊ നന്ദിയോടെ ഒരു നോട്ടമൊ ഞാന്‍ പ്രതീക്ഷിച്ചു....! അതാണ്‌ ഈ നാട്‌..!
ബസ്സ്‌ കൂലി കൊടുക്കാന്‍ പേഴ്‌സ്സ്‌ തുറന്നാല്‍ ഒരായിരം കണ്ണുകളഅ# പേഴ്‌സ്സിനുള്ളിലെ നോട്ടുകളില്‍ കൊത്തിവലിക്കും. പിന്നെ എന്നോടല്ലാതെ മറ്റാരോട്‌ ചോദിച്ചാലും വണ്ടിക്കൂലികഴിഞ്ഞ്‌ എന്റെ കയ്യില്‍ എത്ര രൂപയുണ്ടെന്ന്‌ കൃത്യമായി പറഞ്ഞുതരും..!
~ഒരുകാലത്ത്‌ ഈ ബസ്സിന്റെ സീറ്റുകളുടെയടിയില്‍ സ്‌പീക്കറുകള്‍ ഉണ്ടായിരുന്നു എന്നാണ്‌ കഥ! അവയെല്ലാം താമസംവിനാ കഴിവ്‌ തെളിയിച്ച കലാകാരന്മാര്‍ ഇരുചെവിയറിയാതെ..ഇരുകണ്ണറിയാതെ അഴിച്ചുകൊണ്ടുപോയി...!
ബസ്സ്‌ മെയിന്‍ റോഡില്‍ നിന്നും നാട്ടുവഴിയിലേക്ക്‌ പ്രവേശിച്ചു. തലകുമുകളില്‍ ഒരു മഞ്ഞ ലൈറ്റ്‌ മങ്ങിക്കത്തുന്നുണ്ട്‌. ഓരോ സ്റ്റോപ്പിലും ജനം ഇരുളിലേക്ക്‌ ചോര്‍ന്നുവീണു. തിരക്ക്‌ കുറഞ്ഞപ്പോഴേക്കും ബസ്സിലേക്ക്‌ തണുത്ത കാറ്റടിച്ചുകയറി. എന്തൊരാശ്വാസം..! ഇത്‌ ഫോറസ്റ്റ്‌ ഏരിയായാണ്‌. കാറ്റിന്‌ ഔഷധഗുണമുണ്ടൊ ആവൊ..! ആദിവാസികള്‍ കെട്ടുകണക്കിന്‌ പച്ചമരുന്നുകളുമായി കാട്ടില്‍ നിന്ന്‌ ഇറങ്ങി വരുന്നത്‌ കണ്ടിട്ടുണ്ട്‌...വണ്ടി നിന്നു. പുറത്തേക്ക്‌ നോക്കി. റെയില്‍വേ ക്രോസാണ്‌. പത്തുമിനിട്ട്‌ കഴിഞ്ഞേ പോകൂ..
ഇവിടെ തൊണ്ണൂറ്‌ ശതമാനം ജനങ്ങളും നിരക്ഷരരാണ്‌. ഒന്ന്‌ സംസാരിക്കാന്‍ പോലും ആരുമില്ല. ബാക്കി പത്ത്‌ ശതമാനം സാക്ഷരര്‍ എവിടെ പോയി പോലും...! പട്ടണത്തില്‍ വല്ലോ മുതലാളിമാര്‍ക്കും കണക്കെഴുത്തായിരിക്കും..! വെറുതെ കമ്പിയില്‍ തൂങ്ങിനിന്നു. ചുറ്റും നോക്കിയപ്പോഴാണ്‌ കണ്ടത്‌ ഞാന്‍ മാത്രമെ നില്‍ക്കുന്നൊള്ളു.! ഇരിക്കുന്നവര്‍ എന്തൊക്കയോ ഓര്‍ത്തുകൊണ്ട്‌ അവരവരുടെ ലോകങ്ങളിലാണ്‌..
അപ്പോളാണ്‌ ഒരു ചിരി കേട്ടത്‌, ഒരു സ്‌ത്രീയുടേതാണ്‌..അടുത്ത്‌ ഒരു പുരുഷനുമുണ്ട്‌. അയാളെ ശരിക്ക്‌ കാണാന്‍ വയ്യ. രണ്ടുപേരും എന്തോ മൃദുലമായ സ്വകാര്യങ്ങള്‍ പറഞ്ഞ്‌ രസ്സിക്കുകയാണ്‌..! മുന്നിലെ സീറ്റിന്റെ കമ്പിയില്‍ പിടിച്ചിരിക്കുന്ന അയാളുടെ കറുത്ത്‌ തടിച്ച കൈപ്പത്തിയും കുറുകിയ വിരലുകളും കണ്ടപ്പോള്‍ ഞാന്‍ അയാളെ തിരിച്ചറിഞ്ഞു...!
ഒരിക്കല്‍ എന്റെ പോക്കറ്റടിക്കാന്‍ ശ്രമിച്ചതാണ്‌...! അന്നും നല്ല തിരക്കായിരുന്നു. പോക്കറ്റിനുമുകളില്‍ നല്ല മര്‍ദ്ദം..ഞാന്‍ തിരിഞ്ഞുനോക്കി. എന്റെ മുഖത്തിനു തോട്ടടുത്ത്‌ അര്‍ത്ഥ വൃത്താകൃതിയിലുള്ള അവന്റെ തല..ചുവന്നുരുണ്ട കണ്ണുകള്‍...ബസ്സിനുള്ളിലെ മങ്ങിയ വെളിച്ചത്തില്‍ അവന്‍ ഒരു മഞ്ഞ നിറത്തില്‍ ചിരിച്ചു. അവന്റെ മലീമസമായ ഉച്ഛ്വാസവായു എന്റെ മുഖത്തടിച്ചു...അവന്‍ പേഴ്‌സ്സില്‍ നിന്ന്‌ വിട്ടില്ല. ആള്‍ക്കാരുടെയിടയിലൂടെ ഞാന്‍ തിക്കിത്തിരക്കി മുന്നോട്ട്‌ പോയി. എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു....
അവന്റെയടുത്തിരുന്ന്‌ ചെറിയ ശബ്‌ദത്തില്‍ എന്തോ പറഞ്ഞ്‌ ചിരിക്കുന്ന ആ സ്‌ത്രീയെ ഞാന്‍ എവിടയോ കണ്ടിട്ടുണ്ട്‌....!
അവന്റെ കൂടെ കാണപ്പെടുന്ന സ്‌ത്രീകള്‍ സാധാരണ മൂന്നാം തരം വേശ്യകളായിരിക്കും...പട്ടത്തിപ്പൂക്കള്‍ തലയില്‍ ചൂടി, മുറുക്കാന്‍ ചണ്ടി ചവക്കുന്ന, വിയര്‍പ്പുനാറുന്ന വേശ്യകള്‍...
പക്ഷെ ഈ സ്‌ത്രീ ഒരു വേശ്യയാകാന്‍ വഴിയില്ല...എന്തൊരൈശ്വര്യമാണ്‌ ആ മുഖത്തിന്‌..! എവിടയോ കണ്ടിട്ടുള്ളതുപോലെ....! ഒരുപക്ഷെ ഭാര്യയായിരിക്കും..രാക്ഷസ്സന്റെ കൊള്ളരുതായ്‌മകളൊന്നും അറിയാത്ത ചാരിത്ര്യവതിയും നല്ലവളുമായ ഭാര്യ..!
ബസ്സിനെ വിറപ്പിച്ചുകൊണ്ട്‌ ട്രെയിന്‍ കടന്നുപോയി. ഇനി കാട്ടിലൂടെയാണ്‌ യാത്ര.
കാടാണെങ്കിലും ആള്‍ത്താമസമുണ്ട്‌. പട്ടയം കിട്ടാത്ത ഭൂമിയാണ്‌. ശരറാന്തലുകള്‍ തൂക്കിയിട്ട മുറുക്കാന്‍ പീടികകള്‍..ചില സ്റ്റോപ്പില്‍ കാണാം. ചരിത്രാതീത കാലത്തെങ്ങോ ടാര്‍ ചെയ്‌ത റോഡാണ്‌. പക്ഷെ അതൊന്നും പരിഗണിക്കാതെ നല്ല സ്‌പീഡിലാണ്‌ ബസ്സിന്റെ പോക്ക്‌. പാട്ടകള്‍ വിറക്കുന്ന ഒരു സ്വരം പുറപ്പെടുവിച്ചുകൊണ്ടിരുന്നു...
അടുത്തയാഴ്‌ച്ച അവധിയെടുക്കുന്നതും നാട്ടില്‍ പോകുന്നതും ആലോചിച്ച്‌ ഞാന്‍ നിന്നു. ഒരു സ്റ്റോപ്പില്‍ ബസ്സ്‌ നിന്നു. ഒരു സുഗന്ധം എന്നെ കടന്നുപോയി. ആ സ്‌ത്രീയാണ്‌...മുടിയില്‍ പൂ ചൂടി, പച്ചപ്പട്ടുചുറ്റി ഒരിളം കാറ്റുപോലെ അവര്‍ എന്നെ കടന്നുപോയി...ഭര്‍ത്താവിനെ കൂടാതെ പോകുകയാണൊ..? ഞാന്‍ സ്വയം അത്ഭുതപ്പെട്ടു. ങാ ചിലപ്പോള്‍ ബന്ധുക്കാരിയായിരിക്കും. ഞാന്‍ പുതിയ ഊഹങ്ങള്‍ നടത്തി.
ഇപ്പോള്‍ അയാള്‍ ഒറ്റക്കാണ്‌. അവരിരുന്ന സീറ്റ്‌ ഒഴിഞ്ഞുകിടക്കുന്നു. ഇരിക്കണമൊ വേണ്ടയൊ എന്ന്‌ ഞാന്‍ ഒന്ന്‌ ശങ്കിച്ചു. ഇരുന്നില്ലെങ്കില്‍ അത്‌ എന്റെ ഭീരുത്വമാണ്‌ കാണിക്കുന്നത്‌. ഇത്‌ എന്റെ ധീരതയുടെ പ്രശ്‌നമാണ്‌. ഇരിക്കാന്‍ തന്നെ തീരുമാനിച്ചു.
അയാള്‍ സീറ്റിന്റെ മുക്കാല്‍ ഭാഗത്തോളം നിറഞ്ഞിരുന്നു. ബാക്കിയുള്ള കാല്‍ ഭാഗത്തില്‍ അല്‍പ്പസ്ഥലം ഞങ്ങള്‍ തമ്മില്‍ മുട്ടാതിരിക്കാന്‍ ഒരു ഗ്യാപ്പിനുവേണ്ടി വിനിയോഗിച്ചു. ബാക്കിയുള്ള സ്ഥലത്ത്‌ ഒരു ചന്തി പ്രതിഷ്‌ഠിച്ച്‌ ബാലന്‍സ്‌ ചെയ്‌ത്‌ ഗരുഡാസനത്തില്‍ ഞാന്‍ ഇരുന്നു. ആതിലും ഭേദം നില്‍ക്കുന്നതായിരുന്നു. പക്ഷെ ഇതെന്റെ ധീരതയുടെ പ്രശ്‌നമല്ലെ..ഇരിക്കാതിരിക്കാന്‍ വയ്യ..!
രാക്ഷസന്‍ നല്ല ഉറക്കത്തിലാണ്‌. മുഖമൊന്ന്‌ വ്യക്തമായി കാണാനും വയ്യ..ഇരുട്ടാണ്‌..മടിയില്‍ ഒരു പോതിയുണ്ട്‌..ഞാന്‍ ഏറുകണ്ണിട്ടുനോക്കിയാണ്‌ ഇത്രയും മനസിലാക്കിയത്‌. പിന്നെ അയാളെ ശ്രദ്ധിക്കാതെ നേരേ നോക്കിയിരുന്നു.
ആലിന്‍ചുവട്‌വരെയേ ബസ്സൊള്ളു. അതിനുമുന്‍പുള്ള സ്റ്റോപ്പില്‍ എനിക്കിറങ്ങണം. പിന്നെയും ഒന്നുരണ്ട്‌ സ്റ്റോപ്പില്‍ ബസ്സ്‌ നിര്‍ത്തി. യാത്രക്കാരായി ഇപ്പോള്‍ ഞാനും രാക്ഷസനും മാത്രമേയൊള്ളു. കണ്ടക്‌ടറും കിളിയും മുന്നില്‍ പോയിരുന്ന്‌ ഡ്രൈവറോട്‌ എന്തോ പറഞ്ഞ്‌ ചിരിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു വളവ്‌ വന്നപ്പോള്‍ ബെകന്‍ എന്റെ ദേഹത്തേക്ക്‌ ചാഞ്ഞു. കക്ഷി നല്ല ഉറക്കത്തിലാണ്‌. അടുത്ത വളവില്‍ ചെരിഞ്ഞ ഗോപുരം നേരെയായി...!
എന്റെ സ്ഥലമടുത്തപ്പോള്‍ ഞാന്‍ എഴുന്നേറ്റ്‌ ചെന്ന്‌ പാട്ടയിലടിച്ച്‌ ശബ്‌ദമുണ്ടാക്കി. കിളി രസം പിടിച്ച സംസാരത്തില്‍നിന്ന്‌ തിരിഞ്ഞ്‌നോക്കി എന്നിട്ട്‌ ഡ്രൈവര്‍ക്ക്‌ സിഗ്നല്‍ കൊടുത്തു. വണ്ടി നിന്നു. ഡോറെന്ന സാധനം വണ്ടിക്കില്ലാതിരുന്നതുകൊണ്ട്‌ കിളിയുടെ സഹായമില്ലാതെ പുറത്തിറങ്ങി. വാടക വീട്ടിലേക്ക്‌ ഞാന്‍ ടോര്‍ച്ചും മിന്നിച്ച്‌ നടന്നു...
പിറ്റേദിവസത്തെ വാര്‍ത്തയറിഞ്ഞപ്പോഴാണ്‌ എന്റെ കണ്ണില്‍ എരുട്ട്‌ കയറിയത്‌...എന്റെ അടുത്തിരുന്ന മനുഷ്യന്റെ മടിയില്‍ ഒരു പൊതി മാത്രമായിരുന്നില്ല ...നെഞ്ചില്‍ ഒരു ആഴ്‌ന്നിറങ്ങിയ ഒരു കഠാരയുമുണ്ടായിരുന്നു....! ഇരുട്ടില്‍ ഞാനത്‌ കണ്ടില്ല..!
വണ്ടി ആല്‍ച്ചുവട്ടിലെത്തിയപ്പോള്‍ ഉറങ്ങുകയാണെന്ന്‌ കരുതി കിളി ചെന്ന്‌ തോണ്ടി വിളിച്ചപ്പോള്‍ സീറ്റിലേക്ക്‌ മറിഞ്ഞുവീണു. പിന്നെ ഒച്ചപ്പാടും ബഹളവുമായി. അവരുടെ നിഗമനത്തില്‍ തൊട്ടുമുന്‍പുള്ള സ്റ്റോപ്പില്‍ ഒരാളിറങ്ങിപ്പോയി...അയാളാണത്രെ ഘാതകന്‍...! ഇരുട്ടായിരുന്നതുകൊണ്ട്‌ അവര്‍ എന്റെ മുഖം കണ്ടുകാണില്ല....!
അയാളുടെ കൂടെയിരുന്ന ഐശ്വര്യമുള്ള ആ മുഖം ഞാന്‍ സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചു. എനിക്ക്‌ ഒരിക്കലും അത്‌ സാധിച്ചില്ല. ഉയരുന്ന പുകച്ചുരുളുകള്‍ പോലെ അത്‌ പലപല രൂപങ്ങള്‍ കൈക്കൊണ്ട്‌ അവ്യക്തതയിലേക്ക്‌ അലിഞ്ഞുപോലി.......!